കാസര്‍ഗോഡ്: രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര്‍ നില. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്‍നിന്ന് ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള്‍ ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള്‍ തുളുനാടന്‍ കളരിയില്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്‍ട്ടി കോട്ടകളുടെ കരുത്തില്‍ എല്‍ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്‍ന്ന പോളിംഗാണ് അവര്‍ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും അവര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയോടുള്ള എതിര്‍പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന്‍ കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്‍പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില്‍ ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എത്തിയപ്പോള്‍ സീന്‍ മാറി. ലീഡ് 2019ല്‍ 8,937ഉം 2024ല്‍ 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല്‍ ചെങ്കോട്ടകള്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്‍, മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്‍ഥ്യമാണ്. 2016ല്‍ സാക്ഷാല്‍ കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്‍വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില്‍ ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്‍ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന്‍ ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര്‍ വിജയം സ്വപ്നംകാണുന്നു. 2016ല്‍ 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്‍ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിഡ്രൈവര്‍ അര്‍ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്‍വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്‍ഗോട്ട് എന്‍.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കെ.എം. ഷാജിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില്‍ ഒന്നായ കാസര്‍ഗോട്ട് പുറത്തുനിന്നൊരാള്‍ മത്സരിക്കുന്നതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്‍ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നാണു സൂചന.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്‍ക്കൂടി ജനവിധി തേടും. യുഡിഎഫില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്‍തൂക്കം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന്‍ കളമൊഴിയുമ്പോള്‍ വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്‍ണപ്പാളി മുതല്‍ എസ്ഐആര്‍ വരെ
ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്‍ക്കാരിന്റെ ധൂര്‍ത്തും വിലക്കയറ്റവും മെഡിക്കല്‍ കോളജ് യാഥാര്ഥ്യമാകാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫില്‍നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്‍ധനയും ദേശീയപാത വികസനവും തങ്ങള്‍ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില്‍ എസ്ഐആര്‍ പരിശോധനയില്‍ തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്‍ട്ടിഗ്രാമങ്ങളിലെ പോളിംഗില്‍ പ്രതിഫലിക്കുമെന്നാണു സൂചന.